Cardamom Live
Login
രൂക്ഷ  ഗന്ധമുള്ള വിചിത്ര പുഷ്പം; യുഎസിലെ കോളജിൽ വിരിഞ്ഞത്?
Back to News
Info

രൂക്ഷ ഗന്ധമുള്ള വിചിത്ര പുഷ്പം; യുഎസിലെ കോളജിൽ വിരിഞ്ഞത്?

ലോകത്ത് ഏറ്റവും ഉയരമുള്ളതെന്നു കണക്കാക്കപ്പെടുന്ന അപൂർവ പുഷ്പമായ സുമാത്രൻ ടൈറ്റൻ ആരം യുഎസിലെ മൗണ്ട് ഹോളോക് കോളജിൽ വിരിഞ്ഞു. വൻ ജനശ്രദ്ധ സംഭവം നേടിയിട്ടുണ്ട്. അൽപസമയം മാത്രം നിലനിൽക്കുന്ന അപൂർവ പുഷ്പമാണ് ഇത്. ഒന്നോ രണ്ടോ ദിവസങ്ങൾക്കുശേഷം പുഷ്‌പംകൊഴിഞ്ഞുണങ്ങി നശിക്കും. പാൻജി എന്നാണ് ഇതിൻ്റെ ചെടിക്കു കോളജ് നൽകിയ ചെല്ലപ്പേര്. അഴുകിയ മാംസത്തിന്റേത് മാതിരി അസഹ്യമായ ദുർഗന്ധമുള്ള പൂവ് ഇന്തൊനീഷ്യയിലെ സുമാത്രൻ ദ്വീപുകളിലുള്ള മഴക്കാടുകളിൽ മാത്രമാണു സാധാരണ കാണപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പൂവാണ് സുമാത്രൻ ടൈറ്റൻ ആരം. അമോർഫോഫാലസ് ടൈറ്റാനിയം എന്നും ഇതിനു പേരുണ്ട്. പത്തു മീറ്റർ വരെ ഇതിൻ്റെ പൂവിനു പൊക്കം വയ്ക്കും.

ലോകത്തിലെ ഏറ്റവും വലിയ പൂവായ, സുമാത്രയിൽ നിന്നുള്ള റഫ്ലേഷിയയുമായി പലപ്പോഴും ഇത് ഉപമിക്കപ്പെടാറുണ്ട്. അഴുകിയ ഗന്ധം റഫ്ലേഷ്യയ്ക്കുമുള്ളതിനാലാണ് ഈ ഉപമ. എന്നാൽ രണ്ടു പൂക്കളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. റഫ്ലേഷ്യയെപ്പോലെ തന്നെ പരാഗണത്തിനായി പ്രാണികളെ ആകർഷിക്കാനായാണ് ഈ പൂവ് ദുർഗന്ധം പുറപ്പെടുവിക്കുന്നതെന്ന് ശാസ്ത്രജ്‌ഞർ പറയുന്നു. മാംസഭോജികളായ ചില വിട്ടിലുകളാണ്, മാംസം തിന്നുന്ന ഈച്ചകൾ തുടങ്ങിയവയാണ് ഇവയിൽ പ്രധാനമായി പരാഗണം നടത്തുന്നത്. രാസവസ്‌തുവായ ഡൈമീഥൈൽ ട്രൈ സൾഫൈഡ് പുറന്തള്ളുന്നതു മൂലമാണ് ഈ ഗന്ധം പൂവിൽ നിന്നുയരുന്നത്. ഇത് പ്രാണികളെ പൂവിലേക്ക് ആനയിക്കും. വലിയ ഒരൊറ്റ ഇതൾ ഈ പൂവിലുണ്ടാകും.

പരാഗണത്തിനു ശേഷം ഓറഞ്ച് അല്ലെങ്കിൽ ചുവപ്പു നിറമുള്ള കായകൾ ഇതിൽ പിടിക്കും. ഈ കായ ഭക്ഷിക്കുന്ന ചിലയിനം വേഴാമ്പലുകളിൽ നിന്ന് ഇവയുടെ വിത്തുകൾ വീണ്ടും മണ്ണിലെത്തുകയും പുതിയ ചെടി വളരുകയും ചെയ്യും. സുമാത്രയിൽ ഈ പുഷ്പമുണ്ടാകുന്ന ചെടികളുടെ എണ്ണം കുറഞ്ഞുവരികയാണ്. വനനശീകരണമാണു പ്രധാന കാരണം.. യൂറോപ്പിലെ ആദ്യ പുഷ്‌പം ലണ്ടനിലെ റോയൽ ബൊട്ടാണിക്കൽ ഗാർഡനിൽ 1889 ൽ വിരിഞ്ഞു. സുമാത്രയ്ക്കു പുറത്ത് ഈ പുഷ്പം വിരിയുന്നതും അന്നാദ്യമായിരുന്നു. ഏഴു വർഷത്തിൻ്റെ ഇടവേളയെടുത്താണ് ഈ പുഷ്പങ്ങൾ വിരിയുന്നത്.
Published 7 hours ago