Cardamom Live
Login
ആഗോള പട്ടിണി രൂക്ഷം: 26.6 കോടിയിലധികം ആളുകൾ കടുത്ത ഭക്ഷ്യപ്രതിസന്ധിയിൽ; പ്രധാന വില്ലൻ യുദ്ധവും സംഘർഷങ്ങളും
Back to News
Info 21 May 2026, 05:14 PM

ആഗോള പട്ടിണി രൂക്ഷം: 26.6 കോടിയിലധികം ആളുകൾ കടുത്ത ഭക്ഷ്യപ്രതിസന്ധിയിൽ; പ്രധാന വില്ലൻ യുദ്ധവും സംഘർഷങ്ങളും

ലോകമെമ്പാടുമുള്ള 47 രാജ്യങ്ങളിലായി 26.6 കോടിയിലധികം (266 മില്യൺ) ജനങ്ങൾ കടുത്ത ഭക്ഷ്യസുരക്ഷാ ഭീഷണി നേരിടുന്നതായി അന്താരാഷ്ട്ര കൂട്ടായ്മ പുറത്തുവിട്ട 'ഗ്ലോബൽ റിപ്പോർട്ട് ഓൺ ഫുഡ് ക്രൈസിസ് 2026' (GRFC 2026) വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആഗോളതലത്തിൽ പട്ടിണി നേരിടുന്നവരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചതായും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ഐക്യരാഷ്ട്രസഭ (UN), യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ ഏപ്രിൽ 24-ന് പുറത്തുവിട്ട റിപ്പോർട്ടിന്റെ പത്താം പതിപ്പിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. റിപ്പോർട്ടിന്റെ ചരിത്രത്തിൽ ആദ്യമായി ഒരേ വർഷം തന്നെ രണ്ട് പ്രദേശങ്ങളിൽ — ഗാസയിലും സുഡാന്റെ ചില ഭാഗങ്ങളിലും — കടുത്ത പട്ടിണിമരണങ്ങൾ (Famine) സ്ഥിരീകരിച്ചു എന്നതും പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.

പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ:

• ലോകത്ത് വിശപ്പ് അനുഭവിക്കുന്നവരിൽ മൂന്നിൽ രണ്ട് ഭാഗവും കേവലം 10 രാജ്യങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മ്യാൻമർ, നൈജീരിയ, പാകിസ്ഥാൻ, ദക്ഷിണ സുഡാൻ, സുഡാൻ, സിറിയ, യെമൻ എന്നിവയാണ് ഈ രാജ്യങ്ങൾ. ഇതിൽ അഫ്ഗാനിസ്ഥാൻ, ദക്ഷിണ സുഡാൻ, സുഡാൻ, യെമൻ എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ പ്രതിസദ്ധിയുള്ളത്.
• കടുത്ത പട്ടിണിയുടെ ഏറ്റവും ഭീകരമായ അവസ്ഥയായ 'കാറ്റാസ്ട്രഫി' (Catastrophe) ഘട്ടത്തിൽ 14 ലക്ഷം ആളുകളാണ് ജീവിക്കുന്നത്. 2016-നെ അപേക്ഷിച്ച് ഒൻപത് മടങ്ങിലധികം വർദ്ധനവാണ് ഇതിലുണ്ടായിട്ടുള്ളത്.
• 3.5 കോടിയിലധികം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നു. ഇതിൽ ഒരു കോടിയോളം കുട്ടികൾ ഗുരുതരമായ അവസ്ഥയിലാണ്.

കാലാവസ്ഥാ വ്യതിയാനത്തെ മറികടന്ന് യുദ്ധവും സംഘർഷങ്ങളും

ഇതുവരെ കടുത്ത പട്ടിണിക്ക് പ്രധാന കാരണം വരൾച്ചയും പ്രളയവും പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളായിരുന്നുവെങ്കിൽ, ഇപ്പോൾ യുദ്ധങ്ങളും ആഭ്യന്തര സംഘർഷങ്ങളുമാണ് ലോകത്തെ പട്ടിണിയിലേക്ക് തള്ളിവിടുന്ന പ്രധാന ഘടകമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2025-ൽ ഭക്ഷ്യപ്രതിസന്ധി നേരിട്ടവരിൽ 56 ശതമാനം ആളുകളും (ഏകദേശം 14.7 കോടി ജനങ്ങൾ) ജീവിക്കുന്നത് യുദ്ധബാധിത പ്രദേശങ്ങളിലാണ്. ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും തുടരുന്ന നീണ്ടുനിൽക്കുന്ന യുദ്ധങ്ങൾ ജനങ്ങളുടെ ഉപജീവനമാർഗ്ഗങ്ങൾ തകർക്കുകയും മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിന് തടസ്സമാകുകയും ചെയ്യുന്നു.
അതേസമയം, കാലാവസ്ഥാ വ്യതിയാനം മൂലം പട്ടിണിയിലായവരുടെ എണ്ണം മുൻവർഷത്തെ 9.6 കോടിയിൽ നിന്നും 8.7 കോടിയായി കുറഞ്ഞിട്ടുണ്ട്.

ഫണ്ട് വെട്ടിക്കുറയ്ക്കൽ പ്രതിസന്ധി കൂട്ടുന്നു

ഭക്ഷ്യപ്രതിസന്ധി നേരിടാൻ അന്താരാഷ്ട്ര തലത്തിൽ നൽകിവരുന്ന സാമ്പത്തിക സഹായങ്ങളിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫണ്ടുകൾ 2016-17 കാലഘട്ടത്തിലെ നിലവാരത്തിലേക്ക് താഴ്ന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. കൃത്യമായ വിവരശേഖരണത്തിന് ആവശ്യമായ ഫണ്ട് ഇല്ലാത്തതിനാൽ പല രാജ്യങ്ങളിലെയും പട്ടിണിയുടെ യഥാർത്ഥ കണക്കുകൾ പുറത്തുകൊണ്ടുവരാൻ സാധിക്കുന്നില്ലെന്നും റിപ്പോർട്ട് ആശങ്ക പ്രകടിപ്പിക്കുന്നു. പട്ടിണിയുടെ യഥാർത്ഥ വ്യാപ്തി ഇതിലും ഭീകരമായിരിക്കാമെന്നാണ് വിലയിരുത്തൽ.

Published 1 week ago