Cardamom Live
Login
ഒരു പഴത്തിന് 2500 രൂപ! ഇത് മുർഷിബാദിലെ 'കോഹിനൂർ'; പറയാം രാജകീയ മാമ്പഴത്തിന്റെ അദ്ഭുതകഥ
Back to News
Info 24 Mar 2026, 07:37 AM

ഒരു പഴത്തിന് 2500 രൂപ! ഇത് മുർഷിബാദിലെ 'കോഹിനൂർ'; പറയാം രാജകീയ മാമ്പഴത്തിന്റെ അദ്ഭുതകഥ

സ്ഥലം ബംഗാളിലെ മുർഷിദാബാദ്... ചരിത്രം ഉറങ്ങുന്ന ഈ മണ്ണിൽ നവാബുമാരുടെ കൊട്ടാരക്കെട്ടുകൾക്കും സ്‌മാരകങ്ങൾക്കും അപ്പുറം മറ്റൊരു സമാന്തര ചരിത്രം കൂടി ഇന്നും ജീവിക്കുന്നുണ്ട്. അത് മണ്ണിൽ വേരുഴ്ന്നിയ ഒരു ചരിത്രമാണ്-'കോഹിത്തൂർ' എന്ന അദ്ഭുത മാമ്പഴത്തിൻ്റെ ചരിത്രം. വജ്രങ്ങളിൽ കോഹിനൂർ എങ്ങനെയോ അങ്ങനെയാണ് മാമ്പഴങ്ങളിൽ കോഹിത്തൂർ. കേവലം ഒരു പഴം എന്നതിലുപരി ബംഗാളിന്റെ ആഭിജാത്യത്തിന്റെയും സങ്കീർണമായ കൃഷി രീതിയുടെയും ശേഷിപ്പായി ഈ മാമ്പഴം ഇന്നും ആദരിക്കപ്പെടുന്നു. ഒരൊറ്റ മാമ്പഴത്തിന് 2000 രൂപ മുതൽ 2500 രൂപ വരെ വില! കേൾക്കുമ്പോൾ അതിശയം തോന്നാം. എന്നാൽ ഈ വിലയ്ക്ക് പിന്നിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യവും അതീവ ശ്രദ്ധയോടെയുള്ള പരിചരണവുമുണ്ട്.

. നവാബുമാരുടെ പൈതൃകം

മുർഷിദാബാദിലെ നവാബുമാരുടെ കാലത്താണ് കോഹിത്തൂർ മാമ്പഴത്തിന്റെ ഉത്ഭവം. ബംഗാൾ നവാബായിരുന്ന സിറാജുദ്ദൗളയുടെ നിർദേശപ്രകാരം വികസിപ്പിച്ചെടുത്തതാണ് ഈ ഇനമെന്ന് ചരിത്രരേഖകൾ പറയുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച മാവിൻ തൈകൾ (പ്രത്യേകിച്ച് കറുത്ത നിറമുള്ള 'കാലോപഹാർ') ഗ്രാഫ്റ്റിങ് നടത്തി വികസിച്ചെടുത്തതാണ് ഈ സങ്കരയിനം. നവാബ് മുർഷിദ് ഖുലി ഖാൻ മ്യാൻമറിലെ യാങ്കൂണിൽ നിന്ന് തൈകൾ കൊണ്ടുവന്നതാണെന്ന മറ്റൊരു വാദവും നിലനിൽക്കുന്നു. അക്കാലത്ത് ഈ മാമ്പഴം സാധാരണക്കാർക്ക് പ്രാപ്യമായിരുന്നില്ല. രാജകുടുംബാംഗങ്ങൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും മാത്രം കഴിക്കാനായി നവാബിന്റെ സ്വകാര്യ തോട്ടങ്ങളിൽ ഇത് വളർത്തപ്പെട്ടു. ഓരോ മാവും ഓരോ കൊട്ടാരം ജീവനക്കാരനെപ്പോലെയാണ് പരിഗണിക്കപ്പെട്ടിരുന്നത്.

'മാംഗോ ക്ലർക്കുമാരും' രാജകീയ പരിചരണവും

കോഹിത്തൂർ മാമ്പഴത്തിൻ്റെ കൃഷി ഒരു കലയാണ്. നവാബുമാരുടെ കാലത്ത് 'മാംഗോ ക്ലർക്കുമാർ' അഥവാ പ്രത്യേക പരിചാരകർ ഈ മാവുകളെ നോക്കിനടത്താൻ ഉണ്ടായിരുന്നു. ഒരു മാമ്പഴം എപ്പോൾ പറിക്കണം, ഏത് പരുവത്തിൽ വിളവെടുക്കണം എന്നതിലൊക്കെ ഇവർക്ക് കൃത്യമായ അറിവുണ്ടായിരുന്നു. മറ്റ് മാമ്പഴങ്ങളിൽ നിന്ന് വ്യത്യസ്‌തമായി, ഇവ ഒരിക്കലും ലോഹക്കത്തികൾ ഉപയോഗിച്ചല്ല വിളവെടുക്കുന്നത്. ലോഹം മാമ്പഴത്തിന്റെ തണ്ടിന് പരുക്കേൽപ്പിക്കുമെന്നും അത് പഴത്തിൻ്റെ സ്വാദിനെ ബാധിക്കുമെന്നും അക്കാലത്ത് വിശ്വസിക്കപ്പെട്ടിരുന്നു. പകരം, മുളഞ്ചീളുകൾ ഉപയോഗിച്ചാണ് ഇവ വളരെ മൃദുവായി കൊമ്പിൽ നിന്ന് വേർപെടുത്തുന്നത്.

ലോഹക്കത്തി തൊടാത്ത മാമ്പഴം

കോഹിത്തൂർ മാമ്പഴത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത അത് മുറിക്കുന്ന രീതിയാണ്. അസാമാന്യമായ മൃദുത്വമാണ് ഈ പഴത്തിനുള്ളത്. അതുകൊണ്ടുതന്നെ സാധാരണ സ്‌റ്റീൽ കത്തിയോ ഇരുമ്പ് കത്തിയോ ഉപയോഗിച്ച് ഇത് മുറിക്കാൻ പാടില്ല. ലോഹത്തിന്റെ ഗന്ധം പഴത്തിന്റെ തനതായ സുഗന്ധത്തെയും രുചിയെയും നശിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. ഇന്നും പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവർ മുളകൊണ്ടോ മരം കൊണ്ടോ ഉണ്ടാക്കിയ പ്രത്യേക ബ്ലേഡുകൾ ഉപയോഗിച്ചാണ് കോഹിത്തൂർ മുറിക്കുന്നത്. ഇങ്ങനെ മുറിക്കുമ്പോൾ മാത്രമേ അതിന്റെ യഥാർഥ തേൻ തുളുമ്പുന്ന രുചി ആസ്വദിക്കാൻ സാധിക്കു. ഓരോ കഷ്ണവും മുറിച്ചെടുക്കുമ്പോൾ പുലർത്തുന്ന ഈ ശ്രദ്ധയാണ് ഇതിനെ ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴങ്ങളിലൊന്നാക്കി മാറ്റുന്നത്.

. പഞ്ഞിക്കെട്ടിലെ സുരക്ഷിതത്വം

അതീവ ലോലമാണ് കോഹിത്തൂർ മാമ്പഴത്തിൻ്റെ തൊലി. താഴെ വീണാലോ ഒന്നു അമർന്നാലോ പഴം പെട്ടെന്ന് ചീത്തയാകും. അതുകൊണ്ട് വിളവെടുത്ത ഉടൻ തന്നെ ഓരോ മാമ്പഴവും വെവ്വേറെ പഞ്ഞിക്കെട്ടുകളിൽ (Cotton Wool) പൊതിഞ്ഞാണ് സൂക്ഷിക്കുന്നത്. ഈ പഞ്ഞിക്കെട്ടുകൾക്കിടയിൽ കിടന്ന് വേണം പഴം പഴുക്കാൻ. സുര്യപ്രകാശം നേരിട്ട് ഏൽക്കാതെയും ഈർപ്പം തട്ടാതെയും ഇതിനെ സംരക്ഷിക്കുന്നു.

. അപ്രത്യക്ഷമാകുന്ന മരങ്ങൾ

ഇന്ന് മുർഷിദാബാദിലെ ലാൽബാഗ്, സഫർഗഞ്ച് തുടങ്ങിയ ചുരുക്കം ചില ഇടങ്ങളിൽ മാത്രമേ കോഹിത്തുർ മാവുകൾ അവശേഷിക്കുന്നുള്ളു. ചരിത്രപ്രസിദ്ധമായ നവാബിൻ്റെ തോട്ടത്തിൽ വെറും പത്തോളം മരങ്ങൾ മാത്രമാണ് ഇന്നുള്ളത്. അതിൽ തന്നെ എല്ലാ വർഷവും കായ്‌ഫലം ഉണ്ടാകാറില്ല. കഴിഞ്ഞ സീസണിൽ വെറും മൂന്ന് മരങ്ങൾ മാത്രമാണ് കായ്ച്ചത്. വെറും 150 ഓളം മാമ്പഴങ്ങൾ മാത്രമാണ് ആകെ ലഭിച്ചത്. ഈ ദൗർലഭ്യം തന്നെയാണ് ഇതിൻ്റെ വില കുത്തനെ ഉയരാൻ കാരണം. മുൻകാലങ്ങളിൽ ലണ്ടനിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും ഈ മാമ്പഴം കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഉൽപാദനം കുറഞ്ഞതോടെ ഇപ്പോൾ കൊൽക്കത്തയിലെയും മറ്റും വൻകിട വ്യാപാരികൾക്കും ആഢംബര പ്രിയർക്കും മാത്രമാണ് ഇത് ലഭിക്കുന്നത്.

സ്വാദും നിറവും

സ്വർണ നിറത്തിലുള്ള കാമ്പും മാസ്‌മരികമായ സുഗന്ധവുമാണ് കോഹിത്തൂരിന്റേ്റേത്. വായിൽ വച്ചാൽ അലിഞ്ഞുപോകുന്ന പരുവം. മറ്റ് മാമ്പഴങ്ങളെ അപേക്ഷിച്ച് നാരുകൾ തീരെ കുറവാണ്. മധുരത്തിനൊപ്പം ചെറിയൊരു പുളിപ്പും ചേർന്ന സങ്കീർണമായ രുചിക്കൂട്ടാണ് ഈ പഴത്തെ സവിശേഷമാക്കുന്നത്.

സംരക്ഷണത്തിന്റെ ആവശ്യം

മുർഷിദാബാദിലെ തനത് മാമ്പഴ ഇനങ്ങൾ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ ഊർജിതമാണ്. കോഹിത്തുർ മാമ്പഴത്തിന് ഭൗമ സൂചിക പദവി ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വംശനാശഭീഷണി നേരിടുന്ന ഈ മരങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ നവാബുമാരുടെ ഈ മധുരമുള്ള ഓർമ ചരിത്രരേഖകളിൽ മാത്രം അവശേഷിക്കും. മുർഷിദാബാദിലെ മണ്ണിൽ വീഴുന്ന ഓരോ കോഹിത്തൂർ മാമ്പഴവും ഒരു ചരിത്രപുസ്‌തകത്തിന്റെ താൾ മറിയുന്നത് പോലെയാണ്. സിറാജുദ്ദൗളയുടെയും നവാബുമാരുടെയും പ്രതാപകാലത്തിൻ്റെ അവസാനത്തെ കണ്ണി. വിലയുടെ പേരിൽ ചർച്ച ചെയ്യപ്പെടുമ്പോഴും പ്രകൃതിയും മനുഷ്യനും ചേർന്നൊരുക്കിയ ഈ അദ്ഭുതം നമ്മുടെ കാർഷിക വൈവിധ്യത്തിൻ്റെ അടയാളമാണ്. മുറിക്കാൻ മുളങ്കത്തിയും കിടക്കാൻ പഞ്ഞിക്കെട്ടും വേണ്ടിവരുന്ന ഈ 'രാജകുമാരൻ' മാമ്പഴം ഇന്ത്യയുടെ അഭിമാനമാണ്.
Published 2 days ago