Cardamom Live
Login
ലോകവിപണിയിലെ താരമായി ഇന്ത്യൻ കാപ്പി; കയറ്റുമതിയിൽ 15,000 കോടിയുടെ റെക്കോർഡ്
Back to News
Info 28 Mar 2026, 08:31 AM

ലോകവിപണിയിലെ താരമായി ഇന്ത്യൻ കാപ്പി; കയറ്റുമതിയിൽ 15,000 കോടിയുടെ റെക്കോർഡ്

ലോകരാജ്യങ്ങളുടെ പ്രിയപ്പെട്ട പാനീയമായി ഇന്ത്യൻ കാപ്പി മാറുന്നു. 2025 ഏപ്രിൽ മുതൽ 2026 ഫെബ്രുവരി വരെ കാപ്പി കയറ്റുമതിയിൽ 20 ശതമാനത്തിൻ്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 1.54 ബില്യൺ ഡോളറായിരുന്ന കയറ്റുമതി ഇത്തവണ 1.86 ബില്യൺ ഡോളറിലെത്തി (ഏകദേശം 15,500 കോടി രൂപ). തുടർച്ചയായ അഞ്ചാം വർഷമാണ് കാപ്പി കയറ്റുമതി ഒരു ബില്യൺ ഡോളറിന് മുകളിൽ എത്തുന്നതെന്ന് കോഫി ബോർഡ് അധികൃതർ വ്യക്തമാക്കി. ഇറ്റലി, ജർമ്മനി, റഷ്യ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കാപ്പി എത്തുന്നത്.

തേയില വിപണിയിലും ഉണർവ്

കാപ്പിക്കൊപ്പം തന്നെ ഇന്ത്യൻ തേയിലയ്ക്കും വിദേശ വിപണിയിൽ ആവശ്യക്കാർ ഏറുകയാണ്. മുൻവർഷത്തെ അപേക്ഷിച്ച് തേയില കയറ്റുമതിയിൽ 11 ശതമാനം വളർച്ചയുണ്ടായി. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇറാഖ് എന്നിവയാണ് ഇന്ത്യൻ തേയിലയുടെ പ്രധാന കേന്ദ്രങ്ങൾ. അമേരിക്ക, റഷ്യ, യുകെ എന്നിവിടങ്ങളിൽ നിന്നും ശക്തമായ ഡിമാൻഡ് ഉണ്ട്. ബ്ലാക്ക് ടീയും ടീ ബാഗുകളും വലിയ പാക്കറ്റുകളുമാണ് വിദേശികളിൽ ഭൂരിഭാഗവും താല്പര്യപ്പെടുന്നത്.

മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ മുന്നേറ്റം

വെറും അസംസ്കൃത വസ്‌തുക്കളായിട്ടല്ല, മറിച്ച് ഇൻസ്റ്റൻ്റ് കോഫി, ബൾക്ക് ബ്ലാക്ക് ടീ, പായ്ക്ക് തേയില തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളായാണ് ഇപ്പോൾ ഇന്ത്യൻ ബ്രാൻഡുകൾ ആഗോള വിപണിയിൽ സ്ഥാനം പിടിക്കുന്നത്. ഇൻസ്റ്റന്റ് കോഫി വിഭാഗത്തിൽ മാത്രം 498 മില്യൺ ഡോളറിൻ്റെ വരുമാനമുണ്ടായി. തണലിൽ വളർത്തുന്നതും കൈകൊണ്ട് വിളവെടുക്കുന്നതുമായ ഇന്ത്യൻ കാപ്പിയുടെ സവിശേഷതയും ഗുണമേന്മയും അന്താരാഷ്ട്ര വിപണിയിൽ വലിയ സ്വീകാര്യതയാണ് നൽകുന്നത്.

ഭൗമരാഷ്ട്രീയ വെല്ലുവിളികളും ആശങ്കയും

കയറ്റുമതിയിൽ മികച്ച മുന്നേറ്റം നടത്തുമ്പോഴും ചില ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങൾ പ്രധാന വിപണികളിലേക്കുള്ള ചരക്ക് നീക്കത്തെയും പേയ്മെൻ്റ് സംവിധാനത്തെയും ബാധിച്ചേക്കാം. എങ്കിലും നിലവിലെ കണക്കുകൾ പ്രകാരം 280 ദശലക്ഷം കിലോഗ്രാം തേയില കയറ്റുമതി ചെയ്‌ത്‌ ഇന്ത്യ ഒരു ചരിത്രനേട്ടത്തിന്റെ വക്കിലാണ്.

ജിഐ ഉൽപ്പന്നങ്ങളുടെ സാധ്യതകൾ

നീലഗിരി, വയനാട്, കൂർഗ്, അരാക്കു തുടങ്ങിയ പ്രദേശങ്ങളിലെ ജിഐ ടാഗുള്ള ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ പ്രീമിയം വില നേടാൻ സാധിക്കും. നിലവിൽ ലോകത്തിലെ ഏഴാമത്തെ വലിയ കാപ്പി ഉത്പാദകരാണ് ഇന്ത്യ. രണ്ട് ദശലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്ന ഈ മേഖലയിൽ, ബ്രാൻഡിംഗും വിപണനവും കൂടുതൽ ശക്തമാക്കിയാൽ കയറ്റുമതി ഇനിയും ഉയർത്താൻ കഴിയുമെന്ന് ഇന്ത്യ എസ്എംഇ ഫോറം അഭിപ്രായപ്പെടുന്നു.
Published 1 day ago